തൊടുപുഴ: അപൂര്‍വ രോഗം ബാധിച്ചു അരയ്ക്ക് താഴെ തളര്‍ന്നു ജീവിതം വഴിമുട്ടിയ തയ്യല്‍ക്കാരിക്ക് ആയുര്‍വേദ ചികിത്സയിലൂടെ പുത്തന്‍ ചുവടുവയ്പ്പ്. തയ്യല്‍ മെഷീന് ചവിട്ടിക്കറക്കി ജീവിതം മുന്നോട്ട് ഓടിക്കുന്നതിനിടെയാണ് മുണ്ടക്കയം വെട്ടിക്കിഴക്കേതില്‍ ജോബിയുടെ ഭാര്യ ഹണി (34) അരയ്ക്ക് താഴെ തളര്‍ന്നു വീണത്. ആധുനിക വൈദ്യശാസ്ത്രം തോറ്റു മടങ്ങിയിടത്താണു ആയുര്‍വേദം ഹണിക്ക് പ്രതീക്ഷയുടെ പുതുചുവടുകള്‍ സമ്മാനിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ നാലു തവണ നടത്തിയ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ അരയ്ക്കു താഴെ തളര്‍ന്നു. ഒടുവില്‍ തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള പഞ്ചകര്‍മ്മ ചികിത്സയും ചിട്ടയാര്‍ന്ന ഫിസിയോ തെറാപ്പിയും ഹണിയെ രണ്ടു വര്‍ഷത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ നടത്തിക്കുകയായിരുന്നു.
നട്ടെല്ലില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് തലച്ചോറിലെ സെറിബല്ലം സുഷുമ്ന നാഡിയിലേക്ക് ചുരുങ്ങുന്ന അപൂര്‍വ രോഗമായ സിറിബോമൈലിയ, ഹൈഗ്രോമ, മെനിജ്ഞോസില് എന്നിവ ഒരുമിച്ചാണ് ഹണിയെ ബാധിച്ചത്. ചികിത്സകള്‍ മാറിമാറി നടത്തിയെങ്കിലും അവസ്ഥ കൂടുതല്‍ സങ്കീര്‍ണമായി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ്മ ചികിത്സയിലെ വൈദഗ്ധ്യം തിരിച്ചറിഞ്ഞാണ് മൂന്നു മാസം മുമ്പ് ഇവിടെയെത്തിയത്. പഞ്ചകര്മ്മയ്ക്കൊപ്പം റിലീഫ് ഫിസിയോ തെറാപ്പി സെന്ററിലെ ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള ചിട്ടയായ തെറാപ്പിയും ഹണിയെ ചുവടു വയ്ക്കാന്‍ സഹായിച്ചു.
നിലവില്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ഹണി ചുവടു വയ്ക്കും. തുടര്‍ ചികിത്സ വഴി ഹണി ഒരു വര്‍ഷത്തിനുള്ളില്‍ ആരോഗ്യവതിയായി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സതീഷ് വാര്യര്‍ പറയുന്നു.
നല്ലൊരു തയ്യല്‍ക്കാരി കൂടിയായ ഹണിയെ ഉപജീവനമായ തൊഴിലിലേയ്ക്ക് തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍. അപൂര്‍വ രോഗം ബാധിച്ചു ജീവിതത്തോട് മല്ലടിച്ച നിരവധി സാധു ജനങ്ങളെ ജീവിതത്തില്‍ തിരികെ എത്തിച്ച ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ഇതു ഒരു പൊന്‍തൂവല്‍ കൂടിയാണ്.