സ്ത്രീ വിരുദ്ധതയുടെ പേരിലാണ് മലയാള സിനിമ ഇന്ന് മിക്ക വേദികളിലും ചര്‍ച്ചയാകുന്നത്. സിനിമാസ്വാദനത്തിന് പുറമേ ഓരോ രംഗങ്ങളും എടുത്ത് കീറി മുറിച്ച് വിമര്‍ശിക്കുന്നതോടെ സിനിമ എന്ന കലയെ തന്നെ മറ്റൊരു രീതിയിലേയ്ക്ക് മാറ്റുന്ന ദുരവസ്ഥയിലേയ്ക്കാണ് പലപ്പോഴും കാര്യങ്ങള്‍ കടക്കുന്നത്. സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നടി പാര്‍വ്വതിയും നടിമാരുടെ സംഘടനയിലെ മറ്റു പലരുമെത്തിയതും ചര്‍ച്ചയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെയുള്ളവരാരും ആഷിക് അബുവിന്റെ മായാനദിയിലെ സ്ത്രീവിരുദ്ധത കണ്ടില്ലേയെന്ന് കെ ശബരീനാഥന് എംഎല്‍എ.
എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഇന്ന് ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.
സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം. അതിൽ
നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.