വയറും മനസും നിറച്ച ആ മൂന്നു പെണ്ണുങ്ങളുടെ കഥ ആദ്യമായി നടനും സംവിധായകനുമായ ജോയ് മാത്യൂ തുറന്നു പറയുന്നു. വയനാട്ടിലെ ഷൂട്ടിങ്ങിനിടെ നാടന്‍ ഊണ് തേടിയിറങ്ങിയ ജോയ് മാത്യൂ ആ മൂവര്‍ കൂട്ടായ്മയുടെ രുചിലോകത്ത് എത്തപ്പെട്ട കഥയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ലോകത്തോട് പറഞ്ഞത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ
-----------------------------
വയനാട് എനിക്കെന്നും
പ്രിയപ്പെട്ട ഇടമാണു- ചരിത്രത്തെ ചുവന്ന പൂക്കളാൽ അടയാളപ്പെടുത്തിയ സ്ഥലം-
"അങ്കിൾ "എന്ന എന്റെ പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയിൽ നടക്കുന്നു- പതിവ് പോലെ ഞാൻ കൂട്ടം തെറ്റി മേയുന്ന കുട്ടിയായി നാടൻ ഊണു കിട്ടുന്ന കട അന്വേഷിച്ചിറങ്ങി- അപ്പോഴാണു
മൂന്നു പെണ്ണുങ്ങൾ നടത്തുന്ന വനിതാ മെസ്സ് കണ്ടത്- ഞാൻ ചെല്ലുംബോൾ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നിരുന്നു-
നല്ല വൃത്തിയും വെടിപ്പുമുള്ള കട-
ചൂടുള്ള ചോറും കറികളും ഒരുക്കിവെച്ചിരിക്കുന്നു-വിളബിത്തരുവാൻ തയ്യാറായി
മെറൂൺ കളറിലുള്ള ഓവർക്കോട്ട് ധരിച്ച് മൂന്ന് പെണ്ണുങ്ങൾ (സ്ത്രീകൾ എന്നതിനേക്കാൾ പെണ്ണുങ്ങൾ എന്ന മലബാർ രീതിയിൽ പറയാനാണെനിക്കിഷ്ടം)
ഞാൻ ചെല്ലുംബോൾ കസ്റ്റമേഴ്സ് ആരും ഇല്ല-
എന്നാപ്പിന്നെ ഉണ്ടുകളയാം -
വാഴയിലയിൽ രുചികരമായ ചോറും കറികളും നിരന്നു- കൂടെ ബീഫ് വരട്ടിയതും-
സംഗതി സൂപ്പർ-വിലയോ തുഛം-സുഗുണ, സുനിത ,സിന്ധു എന്നീ മൂന്നു പെണ്ണുങ്ങളാണു ഈ ഭക്ഷണശാല നടത്തുന്നത്- വെക്കാനും വിളബാനും പണം വാങ്ങിക്കാനും ഇവർ മൂന്നുപേർ മാത്രം-
എല്ലാവരും വിവാഹിതരും കുടുംബസ്ഥരുമാണു-ഭർത്താക്കന്മാരൊക്കെ ജോലിക്ക് പോകുംബോൾ വെറുതെ വീട്ടിലിരിക്കുന്നതെങ്ങിനെ ഞങ്ങൾക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടായാൽ നല്ലതല്ലെ എന്ന ചിന്തയിൽ നിന്നാണു
"സ്" യിൽ പേരു തുടങ്ങുന്ന ഈ മൂന്നു സ്ത്രീകളും ഈ വനിത മെസ്സ് തുടങ്ങിയത്- ഇവിടെ ഇന്നയാൾക്ക് ഇന്ന ജോലി എന്നില്ല എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു- മുടക്കുമുതലും മൂന്നാൾ തുല്യമായെടുത്തു അതിനാൽ ആദായവും തുല്ല്യമായി
എടുക്കുന്നു-(എടുക്കാൻ മാത്രം വലിയ ആദായം കിട്ടുന്നുണ്ടൊ എന്നത് വേറെ കാര്യം)
തിരുനെല്ലിയിൽ നിന്നും തോൽപ്പെട്ടിക്ക് പോകുന്ന വഴിക്ക്
Wild Life Resort ന്നടുത്തുള്ള വനിത മെസ്സ് എന്ന ബോർഡ് കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാണു- കണ്ടെത്തിയാലോ നല്ല രുചികരമായ നാടൻ ഭക്ഷണം കഴിക്കാം-
വനിത മെസ്സ് എന്നതിനു
പകരം "S sisters "എന്ന പേരായിരിക്കും
ഈ കടക്ക് യോജിച്ചത് എന്നെനിക്ക് തോന്നുന്നു-
ഈവഴി പോകുന്നവർക്കെല്ലാം
വയറും മനസ്സും നിറക്കാൻ ഈ പെൺ കൂട്ടായ്മക്ക് കഴിയട്ടെ