ന്യൂഡല്‍ഹി: 'ഗംഗാ നദിക്കു വ്യക്തിത്വപദവി നല്കിയ സ്ഥിതിക്ക് അതില്‍ മുങ്ങിമരിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമോ? രാമക്ഷേത്രം നിര്‍മിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറുമൊരു കണ്ണില്‍ പൊടിയിടലല്ലേ, അടുത്ത തെരഞ്ഞെടുപ്പിലും അതു തുടരും... എയര്‍ ഇന്ത്യക്കു കൊടുക്കുന്ന ഹജ് സബ്സിഡി എന്താ കേന്ദ്രം നിര്‍ത്താത്തത്?....' ഫെയ്സ്ബുക്കില്‍ പതിനെട്ടുകാരന് പോസ്റ്റുകളിട്ടപ്പോള്‍ കരുതിയില്ല, അഴിക്കുള്ളിലാകുമെന്ന്. പക്ഷേ, അതു സംഭവിച്ചു. ഒന്നും രണ്ടുമല്ല. നാല്‍പ്പത്തി രണ്ടു ദിവസം....സാക്കിര്‍ അലി ത്യാഗിയെന്ന മുസ്ലിം പൗരനാണു ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ കുരുക്കായത്. ഒടുവില്‍ മുസാഫര്‍നഗര്‍ ജയിലില്‍ അനേകം കുറ്റവാളികള്ക്കൊപ്പമായി അലിയുടെ ജീവിതം.
അവിടെ ശുചിമുറി ഉപയോഗിക്കാന്‍ പോലും പണം നല്‍കേണ്ടിവന്നെന്നും ജാമ്യത്തിലിറങ്ങിയ ത്യാഗി പറഞ്ഞു.ഏപ്രില്‍ രണ്ടിനാണ് അലിയെ പോലീസ് പിടികൂടിയത്. വഞ്ചനാക്കുറ്റത്തിനു പുറമേ ഐടി ആക്ടും പ്രതിക്കെതിരേ ചുമത്തി.
പിന്നീട് കുറ്റപത്രത്തില്‍ രാജ്യദ്രോഹക്കുറ്റം കൂടി കൂട്ടിച്ചേര്‍ത്തെന്നും അലിയുടെ അഭിഭാഷകന് പറയുന്നു.ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ഉള്ള ജോലി പോയി. ഇപ്പോള്‍ സ്വാമി വിവേകാനന്ദ് സുഭാരത് സര്‍വകലാശാലയുടെ കറസ്പോണ്ടന്‍സ് ബി.എ. പഠിക്കുകയാണ്അലി. ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് നേരിട്ട അഗ്നിപരീക്ഷകള്‍ അലി വിവരിച്ചത്.
പ്രമുഖ അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് നയിക്കുന്ന ബീം ആര്‍മി ഡിഫന്‍സ് കമ്മിറ്റിയാണ് അലിയെ ഡല്‍ഹിയില്‍ എത്തിച്ചത്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരേ പൊരുതുന്ന ഫോറമാണ് ബീം ആര്‍മി ഡിഫന്‍സ് കമ്മിറ്റി.